GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായില്‍ നിയമങ്ങള്‍ ലംഘിച്ച 5000ത്തോളം ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും പിടികൂടി; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പോലീസ്

ദുബായ്: ദുബായില്‍ ഇരു ചക്രവാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതായി ട്രാഫിക് സുരക്ഷാ വിഭാഗം അറിയിച്ചു. ഈ വര്‍ഷം നിയമം ലംഘിച്ച് ഓടിച്ച 4,474 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും അധികൃതര്‍ കണ്ടുകെട്ടി. അഥവാ പ്രതിദിനം ശരാശരി 43 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 24 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളുമാണ് ദുബായ് പോലീസ് പിടിച്ചെടുക്കുന്നത്. കഴിഞ്ഞ മാസം മാത്രം 640 സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും പിടിച്ചെടുത്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇ-സ്‌കൂട്ടറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ദുബായ് പോലിസ്.
അമിതവേഗത, നിരോധിത സ്ഥലങ്ങളില്‍ വാഹനമോടിക്കല്‍, എതിര്‍ ദിശയില്‍ റൈഡ് ചെയ്യല്‍, സുരക്ഷാ വസ്ത്രങ്ങളും ഹെല്‍മെറ്റും ധരിക്കാതിരിക്കല്‍ തുടങ്ങിയ വിവിധ നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ റൈഡര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും അവരുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.

60 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡുകളില്‍ ഇ-ബൈക്കും സൈക്കിളും ഓടിക്കുന്നത് പോലുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് കാര്യമായ പിഴ ഈടാക്കുമെന്ന് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈതി പറഞ്ഞു. റൈഡറെയോ മറ്റുള്ളവരെയോ അപകടത്തിലാക്കുന്ന രീതിയില്‍ ബൈക്ക് ഓടിച്ചാല്‍ 300 ദിര്‍ഹമാണ് പിഴ. ഇ-സ്‌കൂട്ടറില്‍ യാത്രക്കാരനെ കയറ്റുന്നതും 300 ദിര്‍ഹം പിഴ ഈടാക്കുന്ന കുറ്റമാണ്. എതിര്‍ ദിശയിലേക്ക് ഇ-സ്‌കൂട്ടറോ സൈക്കിളോ ഓടിച്ചാല്‍ 200 ദിര്‍ഹം പിഴ ചുമത്തും.

2024 ന്റെ ആദ്യ പകുതിയില്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെട്ട വ്യത്യസ്ത അപകടങ്ങളില്‍ നാല് പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 25 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. 2024-ലെ ആദ്യ ആറു മാസങ്ങളില്‍ 7,800-ലധികം ഗതാഗത നിയമലംഘനങ്ങളാണ് ഇവയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ട്രാഫിക്, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ സൈക്കിള്‍, ഇ-സ്‌കൂട്ടര്‍ റൈഡര്‍മാരോട് അല്‍ ഗൈതി ആഹ്വാനം ചെയ്തു. റോഡിലെ ഇത്തരം അപകടകരമായ പെരുമാറ്റങ്ങള്‍ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനത്തിലൂടെയോ ‘വി ആര്‍ ഓള്‍ പോലീസ്’ സേവനമായ 901 എന്ന നമ്പറില്‍ വിളിച്ചോ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!