GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായില്‍ മഴവെള്ളം ഇനി ഒരു പ്രശ്‌നമാവില്ല; 3000 കോടി ദിര്‍ഹമിന്റെ ഓവുചാല്‍ പദ്ധതിക്ക് അംഗീകാരം

ദുബായ്: കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതു പോലെ ശക്തമായ മഴയില്‍ ദുബായ് നഗരം വെള്ളത്തിനടിയിലാവുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരമാവുന്നു. എത്രവലിയ മഴ പെയ്താലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള വിപുലമായ ഓഴുചാല്‍ പദ്ധതിയാണ് ദുബായ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. 3000 കോടി ദിര്‍ഹം ചെലവുവരുന്ന മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച അറിയിച്ചു.
‘തസ്രീഫ്’ എന്നാണ് പുതിയ മഴവെള്ള ഓവുചാല്‍ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ദുബായിലെ എല്ലാ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഓവുചാല്‍. ദുബായിയുടെ ഏത് ഭാഗത്ത് പെയ്യുന്ന മഴയും ഈ വിശാലമായ ഓവുചാലിലൂടെ ഒഴുകിപ്പോകും. ഇത് ദുബായിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള നിലവിലെ സംവിധാനത്തിന്റെ ശേഷി 700 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ നിര്‍മാണം തുടങ്ങി 2033-ഓടെ പദ്ധതി പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറു വര്‍ഷത്തേക്ക് ദുബായിലെ മഴ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ഇത് സഹായകമാവുമെന്നും ശെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ദുബായിലെ എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊള്ളുകയും പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം ഒഴുക്കിവിടാനും സാധ്യമാവുന്ന തസ്രീഫ് പദ്ധതി, ഈ മേഖലയിലെ മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള ഏറ്റവും വലിയ ശൃംഖലയായിരിക്കുമെന്നാണ് വിലയിരുത്തല്‍. എക്സ്പോ ദുബായ് ഏരിയ, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിറ്റി, ജബല്‍ അലി എന്നിവിടങ്ങളില്‍ 2019-ല്‍ നിര്‍മാണം ആരംഭിച്ച ഡ്രെയിനേജ് പദ്ധതികളുടെ തുടര്‍ച്ചയായാണ് ‘തസ്രീഫ്’ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

പൊടുന്നനെയുണ്ടായ മഴയിലല്‍ ദുബായ് അടക്കമുള്ള യുഎഇ നഗരങ്ങള്‍ വെള്ളത്തിനടിയിലായി ഏകദേശം രണ്ട് മാസം കഴിയുമ്പോഴാണ് മഴവെള്ള പ്രശ്‌നം കാലാകാലത്തേക്ക് പരിഹരിക്കുന്നതിനായുള്ള പുതിയ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. യു എ ഇയില്‍ അഭൂതപൂര്‍വമായ മഴ വെള്ളപ്പൊക്കത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇത്. കാര്യക്ഷമതയ്ക്കും വേഗതയ്ക്കും ഉത്ഖനനത്തിലെ ഉയര്‍ന്ന കൃത്യതയ്ക്കും വിവിധ ഭൂപ്രകൃതി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനും പേരുകേട്ട ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗപ്പെടുത്തിയാവും പദ്ധതി നിര്‍മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!