ജിദ്ദ- ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നതടക്കം മുഴുവൻ നിയമലംഘനങ്ങൾക്കുമാണ് പിഴ ചുമത്തുന്നത്. ഇവരെ നാടുകടത്തുകയും പിന്നീട് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
അള്ളാഹുവിന്റെ അതിഥികളായി എത്തുന്നവർക്ക് സുരക്ഷിതത്വവും ആശ്വാസവും നൽകുന്നതിനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ഹജ് മന്ത്രാലയം അറിയിച്ചു.
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച്, അനുമതി ഇല്ലാത്തവരെ ഹജിനായി കൊണ്ടുവന്നാൽ 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ചുമത്തും. പ്രവാസിയാണ് നിയമം ലംഘിക്കുന്നതെങ്കിൽ അയാളെ നാടുകടത്തും.
