കുവൈത്ത്:ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം ജനസംഖ്യാ ഘടനയിലെ അപാകം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങുമെന്നും തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ അധികാരികള്‍ക്ക് അയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പാര്‍ലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടനപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്ന് അവര്‍ പറഞ്ഞു. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുമെന്ന് ഉറപ്പുനല്‍കുന്നതാണ് നിയമം. കുവൈറ്റികള്‍ ജനസംഖ്യയുടെ 70 ശതമാനമായിരിക്കണം. നിലവില്‍ പ്രവാസികളാണ് ജനസംഖ്യയുടെ ഭൂരിഭാഗവും.
പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും ഈ പ്ലാനില്‍ പറഞ്ഞിരിക്കുന്ന പ്രൊഫഷണല്‍ യോഗ്യതകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും പ്രവാസികളുടെ എണ്ണത്തില്‍ നിശ്ചിത പരിധി നിശ്ചയിക്കുന്നതുമായ സമഗ്ര ദേശീയ വികസന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രവാസി തൊഴിലാളികളെ മാറ്റി കുവൈത്തികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നയങ്ങളും വിവിധ പദ്ധതികളും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് പരിപാടികള്‍ മെച്ചപ്പെടുത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
വിദേശത്ത് നിന്ന് വരുന്ന തൊഴിലാളികള്‍ക്ക് രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും വിവിധ മേഖലകള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളെ പരസ്പരം മാറ്റുന്നത് നിരോധിക്കുന്ന നയങ്ങളും സര്‍ക്കാര്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാൻ കുവൈത്ത്, പ്രവാസികൾ ജനസംഖ്യയുടെ 30% ആയി കുറഞ്ഞേക്കും
