GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയുടെ വഴിയിൽ ഖത്തറും സ്വകാര്യമേഖലയിൽ സ്വദേശി വൽക്കരണം


*ദോഹ* : രാജ്യത്ത് സ്വകാര്യ മേഖലകളില്‍ ഖത്തരി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭിക്കുന്ന രീതിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നടപടികളുമായി ഖത്തര്‍ ഭരണകൂടം. ഇതിന്റെ മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ഇന്നലെ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കാന്‍ തമീം ബിന്‍ ഹമദ് ഹാളില്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സയീദ് ബിന്‍ സമൈഖ് അല്‍ മര്‍റിയുടെ സാന്നിധ്യത്തിലാണ് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഖത്തര്‍ വല്‍ക്കരിക്കുന്നതിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. പ്രവാസി തൊഴിലാളികളെ അവരുടെ നൈപുണ്യത്തിനും യോഗ്യതയ്ക്കും അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിക്കുക, ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കല്‍, മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിലെ പുരോഗതി, പൗരന്മാര്‍ക്കും കമ്പനികള്‍ക്കും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പ്രവാസിതൊഴിലാളികളുടെ തൊഴിലുകളുടെയും നൈപുണ്യങ്ങളുടെയും അക്രഡിറ്റേഷനും പരിശോധനയ്ക്കുമായി ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്ന് മന്ത്രി അറിയിച്ചു.

വിദഗ്ധ തൊഴിലാളികളെ രാജ്യത്തെ തൊഴില്‍ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം നിലവിലുള്ള പ്രവാസി തൊഴിലാളികളുടെ വൈദഗ്ധ്യം പരിശോധിക്കുന്നതിനും അതിനനുസരിച്ചുള്ള തൊഴില്‍ മേഖലയിലേക്ക് അവരെ പുനര്‍വിന്യസിക്കുന്നതിനും നടപടി സ്വീകരിക്കും. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ശതമാനം പരമാവധി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുടമകള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുകയും സ്വകാര്യമേഖലയുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുംവിധത്തില്‍ വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തെ തൊഴിലുകളെ തരംതിരിക്കാനുള്ള ഖത്തരി ഗൈഡ് സംവിധാനം അവതരിപ്പിക്കും. ലേബര്‍ റൊട്ടേഷന്‍ പ്രോഗ്രാം, ടാലന്റ് വിസയുമായി ബന്ധപ്പെട്ട പരിപാടി തുടങ്ങി, വിദഗ്ധരായ പ്രവാസി തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും തരംതിരിക്കുന്നതിനുമായി ഏഴ് പദ്ധതികള്‍ നടപ്പിലാക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോ. അല്‍ മര്‍റി വെളിപ്പെടുത്തി. തൊഴിലാളികളുടെ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ നടപ്പിലാക്കുന്നതായിരിക്കും പദ്ധതി.

അതേസമയം, കഴിഞ്ഞ വര്‍ഷം സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വലിയ തോതില്‍ വര്‍ധിച്ചതായി ശൂറാ കൗണ്‍സില്‍ വിലയിരുത്തി. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം അഞ്ചിരട്ടി വര്‍ധിച്ച് 1,850 ജീവനക്കാരായി മാറി. ഖത്തറിവല്‍ക്കരണ പരിപാടിയുമായി സഹകരിച്ച സ്ഥാപനങ്ങളുടെ എണ്ണം വിവിധ മേഖലകളിലായി 331 ആയി ഉയര്‍ന്നതായും മന്ത്രി സ്ഥിരീകരിച്ചു. തൊഴില്‍ മന്ത്രാലയം ഖത്തര്‍വല്‍ക്കരണ പരിപാടിയില്‍ സ്വകാര്യമേഖലയില്‍ ആറ് സംരംഭങ്ങള്‍ നടപ്പാക്കുന്നുണ്ടെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പൗരന്മാര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കല്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിവിധ വശങ്ങള്‍ പരിഗണിച്ചാണ് ഇവ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കാബിനറ്റ് തത്വത്തില്‍ അംഗീകരിച്ച സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ ഖത്തറിവല്‍ക്കരണം സംബന്ധിച്ച കരട് നിയമം ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും യോഗം വിലയിരുത്തി. ഖത്തറികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും അവരെ നിയമിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മറ്റും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കരട് നിയമം തൊഴില്‍ മന്ത്രാലയത്തിന് കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്. അതോടൊപ്പം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ കരട് നിയമപ്രകാരം പിഴ ചുമത്താനും തൊഴില്‍ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും. ഖത്തറികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ചില പ്രോത്സാഹന പദ്ധതിളും ആനുകൂല്യങ്ങളുംനല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പുകളും വ്യാജ റിക്രൂട്ട്‌മെന്റുകളും തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ തൊഴില്‍ റിക്രൂട്ട്മെന്റ് ഓഫീസുകളുടെ മേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ശൂറാ കൗണ്‍സില്‍ തീരുമാനിച്ചു. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തൊഴില്‍ മന്ത്രാലയം നിരവധി നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവ് മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമായി നീട്ടാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം മന്ത്രാലയംപഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് ഓഫീസുകളിലും തൊഴിലുടമകളുടെ പക്കല്‍ നിന്ന് ഓടിപ്പോയ ജീവനക്കാര്‍ ജോലി ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും മന്ത്രാലയം പരിശോധന കാമ്പെയ്നുകള്‍ ശക്തമാക്കിയിട്ടുണ്ട്. ഈയിടെ നടത്തിയ പരിശോധനാ കാമ്പെയ്നുകളുടെ ഭാഗമായി 54 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ലൈസന്‍സ് റദ്ദാക്കിയതായി മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ അവസരമൊരുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ജോലികള്‍ കണ്ടെത്തി നല്‍കാണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷന്‍ സംബന്ധിച്ചും ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഒരു വലിയ വിഭാഗം പൗരന്മാരുടെയും താമസക്കാരുടെയും താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥാപനം എന്ന നിലയില്‍ തൊഴില്‍ മന്ത്രാലയം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. നൂതന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രയോജനപ്പെടുത്തി മന്ത്രാലയത്തിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നല്‍കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം. മന്ത്രാലയവുമായി ബന്ധപ്പെട്ടനടപടിക്രമങ്ങള്‍ കുറയ്ക്കുന്നതിനും അവ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുന്ന രീതിയില്‍ ഡിജിറ്റല്‍ വല്‍ക്കരണം ശക്തിപ്പെടുത്താനും യോഗം നിര്‍ദ്ദേശം നല്‍കി.
———————-

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!