GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ സ്വകാര്യ മേഖലയിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം

ദുബായ് : സ്വകാര്യ മേഖലയിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം എന്ന ലക്ഷ്യത്തോടെയുള്ള എമിററ്റൈസേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളും ജീവനക്കാരും പാലിക്കേണ്ട പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎഇ. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

2022-ലെ മന്ത്രിതല പ്രമേയം നമ്പര്‍ 663 പ്രകാരം സ്വകാര്യ മേഖലാ സ്ഥാപനം യുഎഇ പൗരനെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍, തൊഴില്‍ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തൊഴിലുടമയുടെ ബാധ്യതകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. രാജ്യത്തെ 50 ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം പേര്‍ യുഎഇ പൗരന്മാരായിരിക്കണമെന്ന സ്വദേശിവല്‍ക്കരണ നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ ഇനി രണ്ടാഴ്ചയില്‍ കുറഞ്ഞ ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

സ്വദേശിവല്‍ക്കരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഇല്ലാതാക്കുക, പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാല്‍ നടപ്പിലാക്കുന്ന നഫീസ് പദ്ധതിയിലെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയുക, ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് കമ്പനികളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ളതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. നേരത്തേ സ്വദേശികളില്‍ നിന്ന് സാന്‍വിച്ച് മേക്കറെ ആവശ്യമുണ്ട് എന്ന രീതിയില്‍ ഒരു കമ്പനി പരസ്യം നല്‍കിയത് വിവാദമായിരുന്നു. അതേപോലെ, നഫീസ് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം കുടുംബത്തിലെ 43 പേര്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയ തൊഴിലുടമയ്‌ക്കെതിരേ അധികൃതര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന ജീവനക്കാര്‍ക്ക് കരാറില്‍ വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുന്ന കേസുകളും ഈയിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചത്.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി യുഎഇ പൗരന്‍മാരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട റിക്രൂട്ട്മെന്റ് ചട്ടങ്ങളും തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങളും പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്. എമിറേറ്റൈസേഷന്‍ ജോലികള്‍ക്കായി പരസ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ എമിറേറ്റൈസേഷന്‍ നയങ്ങളെ കുറിച്ചോ അവയുടെ ആനുകൂല്യങ്ങളെ കുറിച്ചോ അതില്‍ പരാമര്‍ശിക്കണമെങ്കില്‍ സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. നിലവിലില്ലാത്ത തൊഴില്‍ അവസരങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം ചെയ്യുന്നതും അവിദഗ്ധ തസ്തികകള്‍ക്കുള്ള ജോലികള്‍ പൗരന്‍മാര്‍ക്കായി പരസ്യം ചെയ്യുന്നതും നിരോധിച്ചു കൊണ്ടുള്ളതാണ് മറ്റൊരു നിര്‍ദ്ദേശം. സ്വകാര്യ മേഖലയിലെ പരസ്യങ്ങളില്‍ സ്വദേശികള്‍ക്കു ലഭിക്കുന്ന സര്‍ക്കാര്‍ സബ്സിഡി ആനുകൂല്യങ്ങളും ഇന്‍സെന്റീവുകളും ഉള്‍പ്പെടുത്തുന്നതിനും വിലക്കുണ്ട്.

ഉചിതമായ ജോലിസ്ഥലങ്ങളും ഉപകരണങ്ങളും പ്രദാനം ചെയ്തും മതിയായ തൊഴില്‍ പരിശീലനവും വൈദഗ്ധ്യവും നല്‍കിയും യുഎഇ പൗരന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ജോലി നല്ല രീതിയില്‍ നിര്‍വഹിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കുണ്ട്. സര്‍ക്കാരിന്റെ സപ്പോര്‍ട്ട് പ്രോഗ്രാമായ നഫീസ് പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കുന്നു എന്ന പേരില്‍ സ്വദേശികളുടെ ശമ്പളത്തില്‍ എന്തെങ്കിലും കുറവുകള്‍ വരുത്തുന്നത് നിയമവിരുദ്ധമാണെന്നും പുതിയ ഉത്തരവ് വ്യക്തമാക്കി. സ്വദേശി ജീവനക്കാര്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശമ്പളം നല്‍കുന്നത് എമിറേറ്റൈസേഷന്‍ സംബന്ധിച്ച നിയമത്തിന്റെ ലംഘനമായി കണക്കാക്കും. തൊഴിലുടമകള്‍ സ്വദേശി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്വദേശികളുടെ നിയമനം.

സ്വദേശിക്ക് വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ പെന്‍ഷന്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാമുകളില്‍ ജീവനക്കാരെ രജിസ്റ്റര്‍ ചെയ്തിരിക്കണം. അവര്‍ക്കായി നല്‍കേണ്ട പ്രതിമാസ പ്രതിമാസ വിഹിതവും തൊഴിലുടമ നല്‍കണം. കരാര്‍ ബന്ധം അവസാനിപ്പിച്ച ഉടന്‍ തന്നെ ഒരു തൊഴിലുടമ സ്വദേശിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണം. അതേപോലെ നഫീസ് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ബാധിക്കുന്ന തരത്തില്‍ തൊഴില്‍ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. യുഎഇ പൗരന്മാരുടെ തൊഴിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പിന്തുണാ സംവിധാനങ്ങളില്‍ നിന്നും പ്രോത്സാഹനങ്ങളില്‍ നിന്നും നിയമവിരുദ്ധമായി പ്രയോജനം നേടുകയെന്ന ലക്ഷ്യത്തോടെയും അതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും മറികടക്കുകയെന്ന ലക്ഷ്യത്തോടെയും തൊഴില്‍ കരാര്‍ ഉണ്ടാക്കുന്നതും നിയമം മൂലം തെറ്റാണെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കി.

സ്വദേശി ജീവനക്കാരുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി യുഎഇ ഭരണകൂടം നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് നഫീസ്. 2021 സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ശമ്പള പിന്തുണ, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, കുട്ടികളുടെ അലവന്‍സുകള്‍, പെന്‍ഷന്‍, പരിശീലനം മുതലായവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കിവരുന്നുണ്ട്. അമ്പതോ അതിലധികമോ ജോലിക്കാരുള്ള യുഎഇയിലെ കമ്പനികള്‍ അവരുടെ എമിറേറ്റൈസേഷന്‍ നിരക്ക് മൊത്തം ജോലികളുടെ രണ്ടു ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ നിയമം അനുശാസിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ കമ്പനികള്‍ ഇത് നടപ്പിലാക്കണം. അല്ലാത്ത പക്ഷം 2023 ജനുവരി മുതല്‍ ജോലിക്കെടുക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 6,000 ദിര്‍ഹം വച്ച് പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!